يَا أَيُّهَا الَّذِينَ آمَنُوا إِذَا تَدَايَنْتُمْ بِدَيْنٍ إِلَىٰ أَجَلٍ مُسَمًّى فَاكْتُبُوهُ ۚ وَلْيَكْتُبْ بَيْنَكُمْ كَاتِبٌ بِالْعَدْلِ ۚ وَلَا يَأْبَ كَاتِبٌ أَنْ يَكْتُبَ كَمَا عَلَّمَهُ اللَّهُ ۚ فَلْيَكْتُبْ وَلْيُمْلِلِ الَّذِي عَلَيْهِ الْحَقُّ وَلْيَتَّقِ اللَّهَ رَبَّهُ وَلَا يَبْخَسْ مِنْهُ شَيْئًا ۚ فَإِنْ كَانَ الَّذِي عَلَيْهِ الْحَقُّ سَفِيهًا أَوْ ضَعِيفًا أَوْ لَا يَسْتَطِيعُ أَنْ يُمِلَّ هُوَ فَلْيُمْلِلْ وَلِيُّهُ بِالْعَدْلِ ۚ وَاسْتَشْهِدُوا شَهِيدَيْنِ مِنْ رِجَالِكُمْ ۖ فَإِنْ لَمْ يَكُونَا رَجُلَيْنِ فَرَجُلٌ وَامْرَأَتَانِ مِمَّنْ تَرْضَوْنَ مِنَ الشُّهَدَاءِ أَنْ تَضِلَّ إِحْدَاهُمَا فَتُذَكِّرَ إِحْدَاهُمَا الْأُخْرَىٰ ۚ وَلَا يَأْبَ الشُّهَدَاءُ إِذَا مَا دُعُوا ۚ وَلَا تَسْأَمُوا أَنْ تَكْتُبُوهُ صَغِيرًا أَوْ كَبِيرًا إِلَىٰ أَجَلِهِ ۚ ذَٰلِكُمْ أَقْسَطُ عِنْدَ اللَّهِ وَأَقْوَمُ لِلشَّهَادَةِ وَأَدْنَىٰ أَلَّا تَرْتَابُوا ۖ إِلَّا أَنْ تَكُونَ تِجَارَةً حَاضِرَةً تُدِيرُونَهَا بَيْنَكُمْ فَلَيْسَ عَلَيْكُمْ جُنَاحٌ أَلَّا تَكْتُبُوهَا ۗ وَأَشْهِدُوا إِذَا تَبَايَعْتُمْ ۚ وَلَا يُضَارَّ كَاتِبٌ وَلَا شَهِيدٌ ۚ وَإِنْ تَفْعَلُوا فَإِنَّهُ فُسُوقٌ بِكُمْ ۗ وَاتَّقُوا اللَّهَ ۖ وَيُعَلِّمُكُمُ اللَّهُ ۗ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ
അബ്ദുല്‍ ഹമീദ് & പറപ്പൂര്‍
സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്‌. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്‌. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞുകൊടുക്കുകയും ചെയ്യട്ടെ. തന്‍റെരക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്‌. ഇനി കടബാധ്യതയുള്ള ആള്‍ വിവേകമില്ലാത്തവനോ, കാര്യശേഷിയില്ലാത്തവനോ, (വാചകം) പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ അയാളുടെ രക്ഷാധികാരി അയാള്‍ക്കു വേണ്ടി നീതിപൂര്‍വ്വം (വാചകം) പറഞ്ഞു കൊടുക്കേണ്ടതാണ്‌. നിങ്ങളില്‍ പെട്ട രണ്ടുപുരുഷന്‍മാരെ നിങ്ങള്‍ സാക്ഷി നിര്‍ത്തുകയും ചെയ്യുക. ഇനി ഇരുവരും പുരുഷന്‍മാരായില്ലെങ്കില്‍ നിങ്ങള്‍ ഇഷ്ടപെടുന്ന സാക്ഷികളില്‍ നിന്ന് ഒരു പുരുഷനും രണ്ട് സ്ത്രീകളും ആയാലും മതി. അവരില്‍ ഒരുവള്‍ക്ക് തെറ്റ് പറ്റിയാല്‍ മറ്റവള്‍ അവളെ ഓര്‍മിപ്പിക്കാന്‍ വേണ്ടി. (തെളിവ് നല്‍കാന്‍) വിളിക്കപ്പെട്ടാല്‍ സാക്ഷികള്‍ വിസമ്മതിക്കരുത്‌. ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്‌. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും. എന്നാല്‍ നിങ്ങള്‍ അന്യോന്യം റൊക്കമായി നടത്തിക്കൊണ്ടിരിക്കുന്ന കച്ചവട ഇടപാടുകള്‍ ഇതില്‍ നിന്നൊഴിവാകുന്നു. അതെഴുതി വെക്കാതിരിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. എന്നാല്‍ നിങ്ങള്‍ ക്രയവിക്രയം ചെയ്യുമ്പോള്‍ സാക്ഷി നിര്‍ത്തേണ്ടതാണ്‌. ഒരു എഴുത്തുകാരനോ സാക്ഷിയോ ദ്രോഹിക്കപ്പെടാന്‍ പാടില്ല. നിങ്ങളങ്ങനെ ചെയ്യുകയാണെങ്കില്‍ അത് നിങ്ങളുടെ ധിക്കാരമാകുന്നു. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്ക് പഠിപ്പിച്ചു തരികയാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു.
കാരകുന്ന് & എളയാവൂര്
വിശ്വസിച്ചവരേ, നിശ്ചിത അവധി നിര്‍ണയിച്ച് നിങ്ങള്‍ ‎വല്ല കടമിടപാടും നടത്തുകയാണെങ്കില്‍ അത് ‎രേഖപ്പെടുത്തിവെക്കണം. എഴുതുന്നയാള്‍ ‎നിങ്ങള്‍ക്കിടയില്‍ അത് നീതിയോടെ കുറിച്ചുവെക്കട്ടെ. ‎ഒരെഴുത്തുകാരനും അല്ലാഹു അവനെ പഠിപ്പിച്ച പോലെ ‎എഴുതാന്‍ വിസമ്മതിക്കരുത്. അയാളത് ‎രേഖപ്പെടുത്തുകയും കടബാധ്യതയുള്ളവന്‍ ‎പറഞ്ഞുകൊടുക്കുകയും വേണം. അയാള്‍ അല്ലാഹുവെ ‎സൂക്ഷിക്കുകയും തന്റെ ഉത്തരവാദിത്വത്തില്‍ വീഴ്ച ‎വരുത്താതിരിക്കുകയും ചെയ്യട്ടെ. അഥവാ, കടക്കാരന്‍ ‎മൂഢനോ കാര്യശേഷി കുറഞ്ഞവനോ ‎പറഞ്ഞുകൊടുക്കാന്‍ കഴിവില്ലാത്തവനോ ആണെങ്കില്‍ ‎അയാളുടെ രക്ഷിതാവ് അയാള്‍ക്കുവേണ്ടി ‎നീതിനിഷ്ഠമായി വാചകം പറഞ്ഞുകൊടുക്കണം. ‎നിങ്ങളിലെ രണ്ടു പുരുഷന്മാരെ സാക്ഷിനിര്‍ത്തണം. ‎അഥവാ, രണ്ടു പുരുഷന്മാരില്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള ‎ഒരു പുരുഷനും രണ്ട് സ്ത്രീ യും ‎സാക്ഷികളായുണ്ടാവണം. അവരില്‍ ഒരുവള്‍ക്ക് ‎പിശകുപറ്റിയാല്‍ മറ്റവള്‍ ഓര്‍മിപ്പിക്കാനാണിത്. ‎സാക്ഷികളെ വിളിച്ചാല്‍ അവരതിന് വിസമ്മതിക്കരുത്. ‎ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ ‎അവധി നിശ്ചയിച്ച് രേഖപ്പെടുത്താന്‍ വിമുഖത ‎കാണിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റം ‎നീതിനിഷ്ഠം. സാക്ഷ്യത്തിന് കൂടുതല്‍ ‎കരുത്തുനല്‍കുന്നതും നിങ്ങള്‍ക്ക് സംശയം ‎തോന്നാതിരിക്കാന്‍ ഏറ്റം പറ്റിയതും അതുതന്നെ. എന്നാല്‍ ‎നിങ്ങള്‍ റൊക്കമായി നടത്തുന്ന കച്ചവട ‎ഇടപാടുകള്‍ക്കിതു ബാധകമല്ല. അത് ‎രേഖപ്പെടുത്താതിരിക്കുന്നതില്‍ തെറ്റൊന്നുമില്ല. എന്നാലും ‎നിങ്ങള്‍ കൊള്ളക്കൊടുക്കകള്‍ നടത്തുമ്പോള്‍ ‎സാക്ഷിനിര്‍ത്തണം. അതോടൊപ്പം എഴുത്തുകാരനോ ‎സാക്ഷിയോ പീഡിപ്പിക്കപ്പെടരുത്. അങ്ങനെ നിങ്ങള്‍ ‎ചെയ്യുന്നുവെങ്കില്‍ അത് അധര്‍മമാണ്. നിങ്ങള്‍ ‎അല്ലാഹുവെ സൂക്ഷിക്കുക. അല്ലാഹു നിങ്ങള്‍ക്കെല്ലാം ‎വിശദമായി പഠിപ്പിച്ചുതരികയാണ്. അല്ലാഹു എല്ലാ ‎കാര്യങ്ങളും നന്നായറിയുന്നവനത്രെ. ‎
: